വിദേശപഠനത്തിന് 25 ലക്ഷംവരെ അനുവദിക്കുന്ന ഉന്നതി സ്കോളർഷിപ്പ്; വിദേശത്തേക്ക് പോയത് 928 വിദ്യാർഥികൾ..
വൈക്കം: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ വിദേശപഠനത്തിനായി സർക്കാർ നടപ്പിലാക്കിയ ഉന്നതി സ്കോളർഷിപ്പിലൂടെ നാലുവർഷത്തിനിടെ വിമാനമേറിയത് 928 വിദ്യാർഥികൾ. പട്ടികവർഗ വിഭാഗത്തിലെ 87-ഉം പട്ടികജാതിവിഭാഗത്തിലെ 841 വിദ്യാർഥികളുമാണ് വിദേശപഠനത്തിന് പോയത്.
25 ലക്ഷംവരെ അനുവദിക്കുന്ന പദ്ധതി
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിനായി 25 ലക്ഷം രൂപവരെ അനുവദിക്കുന്ന പദ്ധതിയാണിത്. കേരളത്തിൽ സ്ഥിരതാമസം, യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്ക്, 35 വയസ്സിന് താഴെ പ്രായം എന്നിവയാണ് യോഗ്യത. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാകരുത്. ഒരുവിദ്യാർഥിക്ക് ഒരുതവണയേ സ്കോളർഷിപ്പ് അനുവദിക്കൂ. വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയതിന് ശേഷമുള്ള അപേക്ഷ പരിഗണിക്കില്ല.
ഒഡിഇപിസി മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഇത് സ്‌കോളർഷിപ്പ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചാൽ വിദേശ സർവകലാശാലകളിൽ പഠനത്തിനുള്ള നടപടിക്രമം സ്വീകരിക്കും. ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകൾ പഠിക്കുന്നതിനാണ് സ്‌കോളർഷിപ്പ്. വേൾഡ് ടൈംസ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ 500-ന് അകത്തുള്ള യൂണിവേഴ്‌സിറ്റികളെയാണ് പരിഗണിക്കുന്നത്.
വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്‌ളാബുകളായിട്ടാണ് ആനുകൂല്യം. വാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്കോളർഷിപ്പും ലഭിക്കും. 12 മുതൽ 20 ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ട്യൂഷൻ ഫീസായി 15 ലക്ഷം രൂപയും വിസ, എയർ ടിക്കറ്റ്, ഹെൽത്ത് ഇൻഷുറൻസ്, ജീവിത, താമസ ചെലവ് എന്നിവക്കായി അഞ്ചുലക്ഷം രൂപയും അനുവദിക്കും. 20 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ട്യൂഷൻ ഫീസായി 15 ലക്ഷം രൂപ അനുവദിക്കും.പട്ടികവർഗവിഭാഗത്തിലെ അപേക്ഷകർക്ക് വരുമാനപരിധി നോക്കാതെ ആനുകൂല്യം ലഭിക്കും.





